Friday, February 24, 2012

ഡക്ക് കൊലവെറി




പരീക്ഷക്കാലത്തിനു മുന്നോടിയായി കുട്ടികള്‍ക്കൊരു ട്രീറ്റ് കൊടുക്കാന്‍ കോഴിക്കോട് വൈ.എം.സി.എ. ക്രോസ്‌റോഡിലെ ഹോട്ടല്‍ മറീന റെസിഡന്‍സി അവസരമൊരുക്കുന്നു.
മറീനയിലെ സെവന്‍ സീസ് മള്‍ട്ടിക്യുസിന്‍ റെസ്‌റ്റോറന്റില്‍ വെള്ളിയാഴ്ച മുതല്‍ 'കേരള ഫുഡ് ഫെസ്റ്റ്' ആരംഭിക്കുകയാണ്.
മൂന്നു നാള്‍ നീളുന്ന മേളയില്‍ വ്യത്യസ്തതയേറിയ നാടന്‍ വിഭവങ്ങള്‍ വിളമ്പുമെന്ന് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സി.എച്ച്. ജംഷീര്‍ പറഞ്ഞു.
വഞ്ചിക്കാരന്‍ മുയല്‍, ഫിഷ് കാന്താരി ഗ്രില്‍, വയനാടന്‍ ഫിഷ്‌കറി, അമ്മച്ചി താറാവ് കറി, കാഞ്ഞങ്ങാട് കോഴി ബിരിയാണി, കടത്തനാടന്‍ താറാവ്, മീന്‍ കപ്പ പുഴുക്ക്, കപ്പ ബിരിയാണി, ചെമ്മീന്‍ അപ്പം തുടങ്ങി പേരില്‍ തന്നെ വെറൈറ്റി ആരംഭിക്കുന്ന ഭക്ഷണസമൃദ്ധിയാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയും രാത്രി ഏഴു മുതല്‍ 11 വരെയുമാണ് ഭക്ഷ്യമേളയുടെ സമയം. മേളയിലെ ഹിറ്റ് വിഭവമായ ഡക്ക് കൊലവെറിയുടെ പാചകക്കുറിപ്പ് ഇതോടൊപ്പം.

ചേരുവകള്‍

1. താറാവ്- നാലു കഷ്ണങ്ങള്‍

2. സവാള-രണ്ടെണ്ണം

3. തക്കാളി- ഒരെണ്ണം

4. പച്ചമുളക്-ഒരെണ്ണം

5. ഇഞ്ചി- 20 ഗ്രാം

6. വെളുത്തുള്ളി- 20 ഗ്രാം

7. കറിവേപ്പില- 10 ഗ്രാം

8. മല്ലിയില- 10 ഗ്രാം

9. ഉണക്കമുളക്- രണ്ടെണ്ണം

10. മുളകുപൊടി- ഒരു ടീസ്പൂണ്‍

11. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

12. മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍

13. ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍

14. കുരുമുളകുപൊടി- അര ടീസ്പൂണ്‍

15. നെയ്യ്- ഒരു ടീസ്പൂണ്‍

16. വെളിച്ചെണ്ണ- 30 മില്ലി

17. തേങ്ങാപ്പാല്‍- 40 മില്ലി

18. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ഉണക്കമുളകിടുക. അതിനുശേഷം അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചട്ടിയിലേക്ക് വഴറ്റുക. ഉള്ളി നന്നായി വഴറ്റിയതിനുശേഷം അരിഞ്ഞുവെച്ച തക്കാളിയിടുക. അതിലേക്ക് ശേഷിച്ച മസാലകള്‍ ചേര്‍ക്കുക. അതിനുശേഷം വേവിച്ചുവെച്ച താറാവ് ഇതിലേക്ക് ചേര്‍ക്കുക. അല്‍പം വെളളം ചേര്‍ത്തതിനുശേഷം നന്നായി തിളപ്പിച്ചെടുക്കുക. അതിലേക്ക് കുറച്ചു നെയ്യും തേങ്ങാപ്പാലും ചേര്‍ത്ത് വറ്റിച്ചെടുക്കുക. ഇതിലേക്ക് മല്ലിയിലചേര്‍ത്ത് മാറ്റിവെക്കുക.

Wednesday, February 22, 2012

ഇറച്ചികായ ഉലര്‍ത്ത്


















കോഴിക്കോട് നഗരത്തിലെ ഭക്ഷണപ്രിയരുടെ പുതുഡെസ്റ്റിനേഷനാണ് കറിഹൗസ് റസ്‌റ്റോറന്റ്. എരഞ്ഞിപ്പാലം കാരപ്പറമ്പ് റോഡില്‍ ആശീര്‍വാസ് ലോണ്‍സിന് തൊട്ടടുത്താണ് ഈ ഹോട്ടല്‍. മിതമായ വില, വൃത്തിയുള്ള അന്തരീക്ഷം എന്നിവയാണ് കറിഹൗസിനെ ശ്രദ്ധേയമാക്കുന്നത്. കോഴിക്കോട് നഗരത്തിലെ റെസ്‌റ്റോറന്റുകളില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബിരിയാണി വിളമ്പുന്നത് തങ്ങളാണെന്ന് കറിഹൗസ് മാനേജിങ് പാര്‍ട്ണര്‍ ബിനുജോര്‍ജ് അവകാശപ്പെടുന്നു. മറ്റിടങ്ങളില്‍ 110 രൂപ വരെ ഈടാക്കുന്ന കോഴിബിരിയാണിക്ക് കറിഹൗസില്‍ 90 രൂപയേ വിലയുള്ളൂ. കൃത്രിമ സുഗന്ധവസ്തുക്കളോ നിറങ്ങളോ ഒന്നും ചേര്‍ക്കാതെയുണ്ടാക്കുന്ന നാടന്‍ വിഭവങ്ങളും കറിഹൗസിലുണ്ട്. ചിക്കന്‍ തട്ടുകട, നാടന്‍ മട്ടന്‍കറി, ചമ്പക്കുളം മീന്‍കറി, താറാവുമുട്ട പൊടിമസാല, ബീഫ് കായ ഉലര്‍ത്ത് എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവയ്‌ക്കൊപ്പം തലശ്ശേരി മീന്‍ബിരിയാണി, തലശ്ശേരി ദം ബിരിയാണി എന്നിവയും വിളമ്പുന്നുണ്ട്. ബീഫ് കായ ഉലര്‍ത്ത് തയ്യാറാക്കുന്ന വിധം:

ചേരുവകള്‍

1. ബീഫ് ഒരു കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്

2. പച്ചക്കായ 200 ഗ്രാം

3. സവാള 250 ഗ്രാം

4. പച്ചമുളക് അഞ്ചെണ്ണം

5. ഇഞ്ചി 25 ഗ്രാം

6. വെളുത്തുള്ളി 25 ഗ്രാം

7. കറിവേപ്പില നാലു തണ്ട്

8. വെളിച്ചെണ്ണ 150 മില്ലി

9. മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍

10. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍

11. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

12. ഇറച്ചിമസാല ഒരു ടേബിള്‍ സ്പൂണ്‍

13. പെരുംജീരകപ്പൊടി ഒരു ടീസ്പൂണ്‍

14. കുരുമുളകുപൊടി അര ടീസ്പൂണ്‍

15. ഉപ്പ് പാകത്തിന്


പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചിമസാല, പെരുംജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റിയശേഷം ഇറച്ചിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ അരിഞ്ഞുവെച്ച പച്ചക്കായ, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഉലര്‍ത്തിയശേഷം ഉപയോഗിക്കാം.

Monday, February 20, 2012

ചരിത്രം തിരുത്തിയ കൈപ്പുണ്യം





















പാചകമേമഖല സ്ത്രീകള്‍ക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കുന്നു
കേരളത്തിലെ ആദ്യവനിതാഷെഫ് ലത. ഈ രംഗത്ത് കാല്‍നൂറ്റാണ്ടിന്റെ
അനുഭവപരിചയമുള്ള ലതയുടെ വിശേഷങ്ങളിലേക്ക്...












വീടുകളിലെല്ലാം വച്ചുവിളമ്പുന്നത് സ്ത്രീകളാണെങ്കിലും ഹോട്ടലിലെത്തിയാല്‍ കഥ മാറും. തട്ടുകടകളില്‍ തൊട്ട് നക്ഷത്രഹോട്ടലുകളില്‍ വരെ പാചകമെന്നത് പുരുഷന്റെ കുത്തക തന്നെ. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ ഇഷ്ടംപോലെ പെണ്‍കുട്ടികളെത്താറുണ്ടെങ്കിലും ചൂടും പുകയും ടെന്‍ഷനും നിറഞ്ഞ അടുക്കളജോലി തിരഞ്ഞെടുക്കാന്‍ മിക്കവരും മടിക്കുന്നു. കൃത്രിമപ്പുഞ്ചിരിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന ഫ്രണ്ട് ഓഫീസ് ജോലിയാണ് അവര്‍ക്കിഷ്ടം. കോഴിക്കോട്ടുകാരിയായ ലത മാത്രമേയുള്ളൂ പാചകരംഗത്തെ ആണ്‍കോയ്മയ്ക്ക് മറുപടി നല്‍കാന്‍. കേരളത്തിലെ ആദ്യവനിതാഷെഫ് എന്ന അപൂര്‍വ്വനേട്ടത്തിനുടമയായ ലത വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നഗരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. കണ്ണൂര്‍ റോഡിലെ ഹോട്ടല്‍ സബ്കയില്‍ എക്‌സിക്യുട്ടീവ് ഷെഫായി പ്രവര്‍ത്തിക്കുകയാണ് ലതയിപ്പോള്‍.

നല്ല ഭര്‍ത്താക്കന്‍മാരെ കിട്ടണമെങ്കില്‍ നന്നായി വെച്ചുണ്ടാക്കണമെന്ന മുത്തശ്ശിപ്പഴമൊഴി കേട്ടുവളര്‍ന്ന നാടന്‍ പെണ്‍കുട്ടിയായിരുന്നു താനെന്ന് ലത പറയും. ചെറുപ്പം തൊട്ടേ പാചകം വലിയ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ കല്യാണവും കഴിഞ്ഞു. വിവാഹശേഷം ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയുട്ടില്‍ ആറുമാസത്തെ കുക്കിങ് ക്ലാസിനുപോകുന്നത്. കോഴ്‌സ് കഴിഞ്ഞതിനുശേഷം കുറച്ചുകാലം കോഴിക്കോട്ട് തന്നെ കാറ്ററിങ് ബിസിനസ് നടത്തി. ഒരു ഹോട്ടലും തുടങ്ങി. അതുകൊണ്ടൊന്നും ഉള്ളിലെ പാചകക്കാരി തൃപ്തയായില്ലെന്ന് ലത. ഒരു ദിവസം ഹോട്ടലിന് ഷട്ടറിട്ട്, മക്കളെ അമ്മൂമ്മയുടെ അടുത്തേല്‍പ്പിച്ച് ലത നേരെ ചെന്നൈയ്ക്ക് വണ്ടി കയറി. റോയല്‍ പാരി ഹോട്ടലില്‍ അസിസ്റ്റന്റ് കുക്കായി ജോലിക്ക് ചേര്‍ന്നു. അവിടെ വച്ചാണ് പാചകജോലിയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നത്. ചൈനീസ്,കോണ്ടിനെന്റല്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കാനും പരിശീലനം നേടി. ഏതാനും വര്‍ഷങ്ങളുടെ ചെന്നൈ ജീവിതത്തിനുശേഷം കൊച്ചിയിലേക്ക്. സാജ് റിസോര്‍ട്‌സില്‍ സീഫുഡ് സ്‌പ്യെഷാലിറ്റി ഷെഫായി ജോലിക്ക് കയറി. പിന്നീട് ആയില്യം ഗ്രൂപ്പ്, മഞ്ജുഷ ഹോളിഡേയ്‌സ്... ഇവിടെയൊക്കെ എക്‌സിക്യുട്ടീവ് ഷെഫായും കോര്‍പറേറ്റ് ഷെഫായും പ്രവര്‍ത്തിച്ചു. പതിനായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പിയ വന്‍കിട പാര്‍ട്ടികളുടെ മുഖ്യപാചകക്കാരിയായി.

തായ് ഭക്ഷണവും കടല്‍വിഭവങ്ങളുമാണ് ലതയുടെ മാസ്റ്റര്‍പീസ് ഐറ്റങ്ങള്‍. വിവിധ റിസോര്‍ട്ടുകളില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ അതിഥികളായി എത്തുന്ന വിദേശികളില്‍ നിന്നാണ് തായ് ഭക്ഷണശൈലിയിലെ പലവിഭവങ്ങളെപ്പറ്റി കേള്‍ക്കുന്നത് തന്നെ. ഓരോന്നായി ഉണ്ടാക്കി എല്ലാം പഠിച്ചു. ഇതിനിടയിലാണ് ട്രൈബല്‍ ഭക്ഷണശൈലിയെക്കുറിച്ചറിയുന്നത്. നമ്മുടെ നാട്ടിലെ വിവിധ ആദിവാസിവിഭാഗങ്ങളുടെ തനതുഭക്ഷ്യവിഭവങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരുവര്‍ഷത്തോളം വയനാട്ടില്‍ ചെലവഴിച്ചു. ഹോട്ടല്‍ സബ്കയില്‍ ഇപ്പോള്‍ എല്ലാ ബുധനാഴ്ചകളിലും ലത നടത്തുന്ന 'ട്രൈബല്‍ ഫുഡ്‌ഫെസ്റ്റിവലി'ലെ വ്യത്യസ്തരുചികള്‍ ആസ്വദിക്കുമ്പോള്‍ നിരവധി പേരെത്തുന്നു.

പാചകരംഗത്തെത്തി 25 വര്‍ഷമായിട്ടും തന്റെ പാത പിന്തുടര്‍ന്ന് ഏറെ സ്ത്രീകളൊന്നും ഈ രംഗത്തേക്ക് വരാത്തതില്‍ ലതയ്ക്ക് ദു:ഖമുണ്ട്. നീളുന്ന ജോലിസമയവും സമ്മര്‍ദ്ദവും കാരണമാണ് സ്ത്രീകള്‍ പാചകജോലിയോടു വിമുഖത കാട്ടുന്നതെന്ന് ലത പറയുന്നു. ''സ്റ്റാര്‍ ഹോട്ടലുകളിലെ പാചകമൊരു മാജിക്കാണ്. ഒരേസമയം അഞ്ചും പത്തും ഓര്‍ഡറുകള്‍ കിച്ചണിലെത്തും. തീന്‍മേശയില്‍ അക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ അതൊക്കെ ചൂടോടെ പാകം ചെയ്തുകൊടുക്കണം. അല്പം ഉപ്പോ എരിവോ കൂടിപ്പോയാല്‍ എല്ലാം തീര്‍ന്നു. തുടക്കത്തില്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യണ്ടിവരും. വന്‍കിട ഹോട്ടലുകളിലെ കിച്ചനുകളിലൊന്നും ഇരിക്കാനൊരു സ്റ്റൂള്‍ പോലുമുണ്ടാകില്ല. മുഴുവന്‍ സമയവും നിന്നുകൊണ്ടായിരിക്കും ജോലി. ഇതു കാരണമാകും പെണ്‍കുട്ടികള്‍ ഷെഫ് ജോലിയോട് താത്പര്യം കാട്ടാത്തത്''-ലതയുടെ നിരീക്ഷണം. ഇതൊക്കെയാണെങ്കിലും ഹോട്ടല്‍ ജോലി സ്ത്രീകള്‍ക്കു പറ്റിയതല്ല എന്ന അഭിപ്രായമൊന്നും ലതയ്ക്കില്ല. ''25 വര്‍ഷമായി ഈ മേഖലയില്‍ ജോലി തുടങ്ങിയിട്ട്. എല്ലാവരും ഷെഫ് ലത എന്ന ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂ. വിളിക്കാറുള്ളൂ. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 11 മണിക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് വീട്ടിലേക്കു പോകാറ്. ഇതുവരെ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. പുരുഷന്‍മാരെ അപേക്ഷിച്ച് ശമ്പളം കുറവാണെങ്കിലും ജോലിസ്ഥലത്ത് സ്ത്രീയെന്ന നിലയ്ക്ക് ഒരു വിവേചനവും അനുഭവപ്പെട്ടില്ല''- ലത പറയുന്നു.

കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ലത ഇപ്പോള്‍ കുണ്ടൂപ്പറമ്പ് 'സാഗര'യിലാണ് താമസം. ഭര്‍ത്താവ് ഭുവനേന്ദ്രന്‍ ബേബി മറൈന്‍ ഗ്രൂപ്പില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു. മൂന്ന് പെണ്‍കുട്ടികളാണിവര്‍ക്ക്. കൂടുതല്‍ സ്ത്രീകളെ പാചകരംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും ലത ആരംഭിച്ചുകഴിഞ്ഞു. ഒമ്പത് സ്ത്രീകള്‍ ഇപ്പോള്‍ തന്നെ ഇവരുടെ കീഴില്‍ പാചകപരിശീലനം ആരംഭിച്ചിട്ടുണ്ട്. അല്പം ഭാവനയും കഠിനാധ്വാനം ചെയ്യാനുള്ള സന്‍മനസുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഷെഫ് ജോലിയില്‍ തിളങ്ങാന്‍ പറ്റുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു ലത.


Tuesday, January 31, 2012

ലാലാമുര്‍ഗ് കബാബ്‌






മസാലക്കൂട്ടുകളുമായി ചേര്‍ത്തരച്ച മാംസം ഇരുമ്പുകമ്പികളില്‍ പിടിപ്പിച്ച് തീയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കബാബ്. കബാബുകളുടെ ഉത്ഭവത്തെക്കുറിച്ചറിയണമെങ്കില്‍ പുരാതനകാലത്തെ പേര്‍ഷ്യ വരെ പോകണം. അറേബ്യയിലും തുര്‍ക്കിയിലും മലേഷ്യയിലും അഫ്ഗാനിസ്താനിലുമൊക്കെ പുരാതനകാലം തൊട്ടേ കബാബുകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍ കുത്തബുദ്ദീന്‍ ഐബക്കിന്റെ കാലത്താണ് ഈ വിശിഷ്ട വിഭവം ഇന്ത്യയിലെത്തിയത്. വിവിധ രാജവംശങ്ങളുടെയും നാട്ടുരാജാക്കന്‍മാരുടെയും തണലില്‍ കബാബ് സംസ്‌കാരം രാജ്യമെങ്ങും വ്യാപിപ്പിച്ചു. ഡല്‍ഹി, ലഖ്‌നൗ, ഹൈദരാബാദ് നഗരങ്ങളാണ് കബാബ് പെരുമയിലെ മുമ്പന്‍മാര്‍. ഇന്നിപ്പോള്‍ വ്യത്യസ്ത രുചിയിലും ചേരുവകളിലുമായുള്ള നൂറിലേറെ കബാബുകള്‍ ഇന്ത്യയിലുണ്ട്. കബാബുകളുടെ വേറിട്ട രുചി ആസ്വദിച്ചറിയാന്‍ അവസരമൊരുക്കുകയാണ് മിനിബൈപ്പാസ് റോഡില്‍ മിംസ് ആസ്പത്രിക്ക് അരികിലുള്ള നാടന്‍ കിച്ചന്‍ റസ്‌റ്റോറന്റ്. നാടന്‍ കിച്ചനില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച കബാബ്‌സ് ആന്‍ഡ് കറി ഫെസ്റ്റിവലില്‍ ലാലാമുര്‍ഗ് കബാബ്, ബീഫ് ബോട്ടി കബാബ്, മച്ചി ജല്‍പാരി കബാബ്, മലബാര്‍ ടിക്ക കബാബ് തുടങ്ങി നിരവധി ഐറ്റങ്ങള്‍ ലഭ്യമാണ്.
കബാബിനൊപ്പം കറി കൂടി വേണമെങ്കില്‍ മട്ടന്‍ റോഗന്‍ജോഷ്, നവാബി മുര്‍ഗ്, സസ്യാഹാരികള്‍ക്കായി രത്തന്‍ മഞ്ജുഷ എന്നിവയും കിട്ടും. ചപ്പാത്തിക്കും നാനിനുമൊപ്പം ബെസ്റ്റ് കോംബിനേഷനാണ് കബാബുകളെന്ന് നാടന്‍ കിച്ചന്‍ ഓപ്പറേഷന്‍സ് മാനേജര്‍ കുഞ്ഞുമോന്‍ പറയുന്നു. കബാബ് സ്‌പെഷ്യാലിറ്റി ഷെഫ് അബ്ദുല്‍റസാഖാണ് മേളയിലെ മുഖ്യപാചകക്കാരന്‍.






ചേരുവകള്‍
1.ചിക്കന്‍ 200 ഗ്രാം



2.ബീറ്റ്‌റൂട്ട് 200 ഗ്രാം (അരച്ചത്)



3.അണ്ടിപ്പരിപ്പ് 50 ഗ്രാം



4.തൈര് ഒരു ടേബിള്‍ സ്പൂണ്‍



5.മുളകുപൊടി 10 ഗ്രാം



6.എണ്ണ 10 മില്ലി



7.ഇഞ്ചി, വെളുത്തുള്ളി അരച്ചത് 20 ഗ്രാം



8.നാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍



9.ഗരം മസാല ഒരു നുള്ള്



10. ഉപ്പ് ആവശ്യത്തിന്




പാകം ചെയ്യുന്ന വിധം



ചിക്കനില്‍ നാരങ്ങനീര്, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു മണിക്കൂര്‍ വെക്കുക. മസാല തയ്യാറാക്കുന്നതിനായി പാത്രത്തില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് നേരത്തേ തയ്യാറാക്കിയ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തണ്ടൂരി അടുപ്പില്‍ ഗ്രില്‍ ചെയ്ത് ചൂടോടെ ഉപയോഗിക്കുക.