Friday, July 3, 2009

mammootiyum lohithadasum


തീറ്റയും കുടിയുമല്ല മനസിനെ വല്ലാതെ വിഷമിപ്പിച്ച ഒരു ഓര്‍മയെക്കുറിച്ചാണ്‌ റപ്പായി ഇത്തവണ പറയുന്നത്‌.
ഇതു പറയാന്‍ ഇവിടെയല്ലാതെ മറ്റൊരു സ്‌പേസ്‌ ഇല്ലല്ലോ....


വേഷങ്ങള്‍ ജന്മങ്ങള്‍


2004. കോഴിക്കോട്‌ `വേഷം' സിനിമയുടെ ഷൂട്ടിങ്‌ നടക്കുന്നു. സെറ്റില്‍ മമ്മൂട്ടിയെ കാണാനെത്തിയ എന്റെ അന്നത്തെ എഡിറ്ററുടെ ഡ്രൈവറായി പോയതാണ്‌ ഞാന്‍. എഡിറ്ററും മമ്മൂട്ടിയും തമ്മില്‍ അടുത്ത ബന്ധമാണ്‌. ഞങ്ങളെ കണ്ടയുടന്‍ മമ്മൂട്ടി അടുത്തേക്ക്‌ വന്ന്‌ കുശലം പറഞ്ഞു. എന്നെ പരിചയപ്പെട്ടു. ഇയാള്‍ നന്നായി എഴുതുമെന്ന എഡിറ്ററുടെ പുകഴ്‌ത്തലിന്‌ `അത്രയ്‌ക്ക്‌ നല്ല കൈയക്ഷരമാണോ' എന്ന മറുചോദ്യമുന്നയിച്ച്‌ തമാശ പൊട്ടിക്കാനും മമ്മൂട്ടി മറന്നില്ല. സംസാരം കുറച്ചുകഴിഞ്ഞപ്പോള്‍ ലോഹിതദാസിലേക്കെത്തി. എഡിറ്റര്‍ക്ക്‌ ലോഹിതദാസുമായും അടുത്ത സൗഹൃദമുണ്ട്‌. ``ലോഹിയേട്ടന്‍ വലിയ വിഷമത്തിലാണ്‌. മമ്മൂക്കയ്‌ക്ക്‌ എന്തോ തെറ്റിദ്ധാരണകളുണ്ടെന്ന്‌ പറയുന്നത്‌ കേട്ടു''- എഡിറ്റര്‍ പറഞ്ഞുതുടങ്ങുമ്പോഴേക്കും മമ്മൂട്ടിയുടെ സ്വരം ഉയര്‍ന്നു. ``അയാളെപറ്റി എന്നോടൊന്നും പറയേണ്ട. എനിക്ക്‌ താത്‌പര്യമില്ല''-ഇതായിരുന്നു എടുത്തടിച്ചതുപോലെയുള്ള മറുപടി. അതല്ല മമ്മൂക്ക, നിങ്ങള്‍ പരസ്‌പരം സംസാരിക്കണം. പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത തെറ്റിദ്ധാരണയില്ലല്ലോ എന്നു പറഞ്ഞ്‌ എഡിറ്റര്‍ ലോഹിതദാസിനെ മൊബൈലില്‍ വിളിച്ചു. ``ലോഹിയേട്ടാ ഞാന്‍ മമ്മൂക്കയുടെ കൂടെ കോഴിക്കോടുണ്ട്‌. ഞാന്‍ കൊടുക്കാം'' എന്നു പറഞ്ഞ്‌ ഫോണ്‍ നീട്ടിയെങ്കിലും ആ കൈ തട്ടി മാറ്റുകയാണ്‌ മമ്മൂട്ടി ചെയതത്‌. ``ഒരാള്‍ നശിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും തടയാന്‍ പറ്റില്ല. എല്ലാമറിയാമെന്ന ഭാവമാണ്‌ അയാള്‍ക്ക്‌. തന്നത്താന്‍ അനുഭവിക്കട്ടെ'' എന്നു തുടങ്ങി മിനുട്ടകളോളം മമ്മൂട്ടി ഷൗട്ട്‌ ചെയ്‌തു. ഞാനും എഡിറ്ററും സ്‌തബ്ധരായിപോയി. ഫോണിന്റെ മറുതലയക്കലുള്ള ലോഹിതദാസ്‌ ഇതെല്ലാം കേള്‍ക്കുന്നുണ്ടാകുമല്ലോ എന്നായിരുന്നു എന്റെ വിഷമം. മമ്മൂട്ടിയെന്ന മഹാനടനെക്കുറിച്ച്‌ മനസില്‍ സൂക്ഷിച്ചിരുന്ന എല്ലാ ആദരവും നഷ്ടമായ ദിവസമായിരുന്നു അത്‌. എന്തിനായിരുന്നു മമ്മൂട്ടി ലോഹിതദാസിനോട്‌ അത്ര മോശമായി പെരുമാറിയതെന്ന്‌ കുറേക്കാലം എന്നെ അലട്ടി. അഞ്ചുവര്‍ഷം കഴിഞ്ഞ്‌ ലോഹിതദാസ്‌ മരിച്ചപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും അദ്ദേഹത്തെക്കുറിച്ച്‌ വാചാലരാകുന്നത്‌ കണ്ടു. ലോഹിയുടെ രണ്ടുമക്കളെ സ്‌പോണ്‍സര്‍ ചെയ്‌ത കാര്യം മമ്മൂട്ടി പത്രങ്ങളിലൂടെ ലോകത്തെ മുഴുവന്‍ അറിയിച്ചപ്പോള്‍ ഞാന്‍ പഴയ ആ സംഭവം ഓര്‍ത്തു.

പാവം ലോഹിതദാസ്‌.

ഇതുപോലെ എത്രയെത്ര പേര്‍ ആ വലിയ മനുഷ്യനെ അപമാനിച്ചിട്ടുണ്ടാകും. താന്‍ എഴുതിയ തിരക്കഥകളിലൂടെ വന്‍ താരങ്ങളായി മാറിയ നടീനടന്‍മാര്‍ ഒടുവില്‍ തള്ളിപ്പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു എന്നത്‌ ലോഹിതദാസിനു മാത്രം കഴിയുന്ന കാര്യം.