Wednesday, July 30, 2008


കുഞ്ഞുദോശ @ പിള്ളൈസ്‌ സ്‌നാക്‌സ്‌
---------------------------------
പത്തു രൂപയ്‌ക്ക്‌ എന്തുകിട്ടും? ചോദ്യം മനോഹര്‍ പിള്ളയോടാണെങ്കില്‍ വായില്‍ വെള്ളമൂറുന്ന മറുപടി ഉടന്‍ ലഭിക്കും. നാലു ദോശ, ഇഷ്ടം പോലെ സാമ്പാര്‍, തേങ്ങാച്ചമ്മന്തി, സാദാചട്‌നി, ഉള്ളിചട്‌നി..... ലിങ്ക്‌ റോഡ്‌ ജംങ്‌ഷനിലെ പിള്ളൈസ്‌ സ്‌നാക്‌സില്‍ മിക്ക സമയവും നിന്നുതിരിയാന്‍ ഇടമുണ്ടാകാറില്ല. ഈ ചെറുഹോട്ടലിലെ ദോശത്തട്ടില്‍ പിറവിയെടുക്കുന്ന കുഞ്ഞുദോശകളുടെ മണവും ഗുണവും നഗരത്തിന്റെ മനം കവര്‍ന്നുകഴിഞ്ഞു.പൊറോട്ടകളെ പ്രണയിക്കുന്ന കോഴിക്കോട്ടുകാര്‍ക്കിടയിലേക്ക്‌ ദോശ മാത്രം വിളമ്പിക്കൊണ്ട്‌ 1991ലാണ്‌ പിള്ളൈ സ്‌നാക്‌സ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. കോഴിക്കോട്ടെ ആദ്യകാല ഹോട്ടല്‍ വ്യാപാരി രാമകൃഷ്‌ണപ്പിള്ളയുടെ മക്കളായ മനോഹര്‍ പിള്ളയും സുബ്രഹ്മണ്യന്‍ പിള്ളയും ചേര്‍ന്നാണ്‌ ഹോട്ടല്‍ നടത്തുന്നത്‌. പ്‌ളേറ്റിനു പുറത്തേക്ക്‌ ചിറകുവിരിച്ചുനില്‍ക്കുന്ന നെയ്‌റോസ്‌റ്റ്‌, മസാലദോശകള്‍ക്കു പകരം കണ്ടാല്‍ തന്നെ ഓമനത്തം തോന്നുന്ന കുഞ്ഞുദോശകളാണ്‌ പിള്ളൈസില്‍ ലഭിക്കുക. `കുഞ്ഞുദോശകള്‍ തുടക്കം മുതല്‌ക്കേ ഹിറ്റായി. രുചിയും കഴിക്കാനുള്ള സൗകര്യവും തന്നെയാകും കാര്യം' -ഹോട്ടലിന്റെ പ്രധാന നടത്തിപ്പുകാരന്‍ മനോഹര്‍ പിള്ള പറയുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങുന്ന യാത്രക്കാരും കോളേജ്‌ വിദ്യാര്‍ത്ഥികളും സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാരുമായി നൂറുകണക്കിന്‌ ദോശപ്രേമികള്‍ ഓരോദിവസവും പിള്ളൈസിലെത്തുന്നു. മൂന്ന്‌ സെറ്റ്‌ ദോശ വരെ ഒറ്റയിരിപ്പിനു കഴിക്കുന്നവരുമുണ്ട്‌.പുലര്‍ച്ചെ നാലുമണിക്ക്‌ പ്രവര്‍ത്തനം തുടങ്ങുന്ന പിള്ളെസ്‌ സ്‌നാക്‌സില്‍ ആ സമയം മുതല്‍ ദോശപ്രേമികള്‍ എത്തി തുടങ്ങും. ഓരോ ട്രെയിന്‍ വരുന്ന സമയമനുസരിച്ചാണ്‌ തിരക്കുണ്ടാകുക. ചില സമയത്ത്‌ ഇരിക്കാന്‍ സ്ഥലമുണ്ടാകില്ല. ഒരു പരിഭവവുമില്ലാതെ ആളുകള്‍ നിന്നുകൊണ്ട്‌ ദോശ കഴിക്കുന്നത്‌ കാണാം. ആശ തീര്‍ത്ത്‌ ദോശ കഴിക്കാന്‍ എത്തുന്നവരെയും കാത്ത്‌ പിള്ളൈസ്‌ രാത്രി എട്ടുമണി തുറന്നിരിക്കും.

പിള്ളൈസ്‌ സ്‌നാക്‌സിലെ കുഞ്ഞുദോശയുടെയും
`ഹോട്ട്‌ ഫേവറിറ്റ്‌' ഉള്ളിചട്‌നിയുടെയും പാചകക്കുറിപ്പ്‌്‌
ദോശ
-----
പച്ചരി- ഒരു കപ്പ്‌
ഉണക്കലരി-ഒരു കപ്പ്‌
ഉഴുന്ന്‌-മുക്കാല്‍ കപ്പ്‌
തയ്യാറാക്കുന്ന വിധം
പച്ചരി, ഉണക്കലരി, ഉഴുന്ന്‌ ഇവ വെവ്വേറെ കുതിര്‍ത്ത്‌ ആറു മണിക്കൂര്‍ നേരം കഴിഞ്ഞ്‌ വെവ്വേറെ അരച്ച്‌ ഒന്നിച്ചു കലക്കി വയ്‌ക്കുക. 10-12 മണിക്കൂര്‍ കൊണ്ടു മാവ്‌ പുളിച്ചുവരും. ദോശ ചെറിയ വട്ടത്തില്‍ ചുട്ടെടുക്കുക.
ഉള്ളിചട്‌നി
---------
ഉള്ളി-250 ഗ്രാം
ഇഞ്ചി-ഒരു ചെറിയ കഷ്‌ണം
വെളുത്തുള്ളി- മൂന്ന്‌ അല്ലി
ഉപ്പ്‌-പാകത്തിന്‌
ഇവ നാലും കൂടി മിക്‌സിയില്‍ നന്നായി അരച്ചെടുത്താല്‍ ഉള്ളിചട്‌നി തയാര്‍.

കാപ്പി നുകരാന്‍ കോഫി ബീന്‍സ്‌

----------------------------

കാപ്പിയെന്നാല്‍ ഹാംബര്‍ഗറോ പിസയോ പോലെ ഒരു വിദേശ ഉത്‌പന്നമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക്‌. `മീഡിയം' മുതല്‍ 'വെള്ളം കുറഞ്ഞ സ്‌ട്രോങ്ങ്‌' വരെയുള്ള വിവിധ രുചികളുള്ള ചായ ആസ്വാദകരുള്ള നാട്ടില്‍ ഫില്‍ട്ടര്‍ കോഫിയെ പ്രണയിക്കുന്നവര്‍ നന്നേ കുറവായിരുന്നു. തനത്‌ കാപ്പിയെ ഇഷ്ടപ്പെടുന്നവര്‍ കോഫിഹൗസിലോ വസന്തഭവനിലോ എത്തി മസാലദോശയ്‌ക്കും ഉഴുന്നുവടയ്‌ക്കുമൊപ്പം കാപ്പി കുടിച്ച്‌ തൃപ്‌തിയടഞ്ഞു.കാപ്പിയോടുള്ള നഗരത്തിന്റെ ചിറ്റമ്മനയം പഴങ്കഥയാക്കുകയാണ്‌ കോഫിബീന്‍സ്‌. റെഡ്‌ക്രോസ്‌ റോഡില്‍ ടാഗോര്‍ സെന്റിനറി ഹാളിന്‌ തൊട്ടടുത്തുള്ള ഈ റസ്‌റ്റോറന്റില്‍ ഒന്നും രണ്ടുമല്ല അമ്പതിലേറെ വ്യത്യസ്‌തമായ രുചികളാണ്‌ കാപ്പി പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്‌. ഒരു കപ്പ്‌ കാപ്പി മാത്രം നുണഞ്ഞുകൊണ്ട്‌ ആണവകരാര്‍ തൊട്ട്‌ പരുന്ത്‌ പുരുഷു വരെയുള്ള വിവിധ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ചെറുകൂട്ടങ്ങളെ കോഫിബീന്‍സില്‍ കാണാം. ചായയുടെ കടുപ്പത്തിനൊപ്പം കാപ്പിയുടെ നറുമണം കൂടി ഇഷ്ടപ്പെടാന്‍ കോഴിക്കോടിനെ പഠിപ്പിക്കുകയാണ്‌ ഈ റസ്‌്‌റ്റോറന്റ്‌.ഒരു വര്‍ഷം മുമ്പാണ്‌ കൊച്ചിയിലെ കോഫിബീന്‍സ്‌ കോഫിഷോപ്പ്‌ ശൃംഖലയുടെ ഫ്രാഞ്ചൈസി കോഴിക്കോട്ട്‌ തുടങ്ങുന്നത്‌. സിവില്‍ എഞ്ചിനിയറിംഗ്‌ ബിരുദധാരിയും റിയല്‍ എസ്‌റ്റേറ്റ്‌ ഡെവലപ്പറുമായ ജീഷ്‌ വെണ്‍മരത്ത്‌ എന്ന ചെറുപ്പക്കാരന്‍ പുതിയൊരു സംരംഭം എന്ന നിലയ്‌ക്ക്‌ നഗരരുചികളിലേക്ക്‌ കോഫിബീന്‍സിനെ അവതരിപ്പിക്കുകയായിരുന്നു. ഏറെ ആശങ്കകേളാടെയാണ്‌ ഇത്തരമൊരു റസ്‌റ്റോറന്റിനു തുടക്കമിട്ടതെന്ന്‌ ജീഷ്‌. ``പാരമ്പര്യമായി ചായയോട്‌ ഇഷ്ടക്കൂടുതലുള്ളവരാണ്‌ കോഴിക്കോട്ടുകാര്‍. അതുകൊണ്ടുതന്നെ കാപ്പിക്ക്‌ പ്രാധാന്യം നല്‍കുന്ന ഒരു റസ്‌റ്റോറന്റ്‌ ക്ലിക്കാകണമെങ്കില്‍ ഏറെ ബുദ്ധിമുട്ടുണ്ട്‌''- ജീഷ്‌ പറയുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ആളുകള്‍ കാപ്പികുടിക്കാനെത്തിതുടങ്ങി. പാരമ്പര്യ രുചിയോടെയുള്ള ഫില്‍ട്ടര്‍ കോഫി മുതല്‍ കടുംകാപ്പിയുടെ സ്വാദ്‌ പകരുന്ന ബ്‌ളാക്ക്‌ സ്‌റ്റാലിയന്‍ വരെ പെട്ടെന്ന്‌ ഹിറ്റായി. ഇന്നിപ്പോള്‍ 28 രൂപയുടെ കാപ്പുച്ചിനോ, 26 രൂപ വിലയുള്ള ലാറ്റേ ഡി കൊച്ചി എന്നീ ഫേ്‌ളവറുകള്‍ക്കാണ്‌ ഏറെ ആരാധകരുള്ളത്‌. കോഫി ബട്ടര്‍സ്‌കോച്ച്‌, മോക്ക ബീന്‍സ്‌ എന്നീ രുചികള്‍ തേടിയും ചെറുപ്പക്കാരെത്തുന്നുണ്ട്‌. കാപ്പിക്കൊപ്പം അപ്പം, ചിക്കന്‍ സ്‌റ്റിയൂ, ഫിഷ്‌ േമാളി, എക്‌സിക്യുട്ടീവ്‌ ലഞ്ച്‌ എന്നിവയും കോഫി ബീന്‍സ്‌ ഇപ്പോള്‍ വിളമ്പുന്നു. ലാപ്പ്‌ടോപ്പുമായി എത്തുന്ന ബിസിനസ്‌ എക്‌സിക്യുട്ടീവുകള്‍ക്കായി വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ സംവിധാനവും റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്‌. കൊച്ചി സ്വദേശിയായ സാറ വര്‍ഗീസ്‌ എന്ന വീട്ടമ്മയാണ്‌ കോഫി ബീന്‍സ്‌ റസ്‌റ്റോറന്റുകള്‍ തുടങ്ങിവച്ചത്‌. ഇന്നിപ്പോള്‍ കോഴിക്കോടിനു പുറമെ കൊച്ചിയിലും തിരുവനന്തപുരത്തും കോഫിബീന്‍സ്‌ റസ്‌റ്റോറന്റുകളുണ്ട്‌. കോഴിക്കോട്ട്‌ തന്നെ കല്യാണ്‍ കേന്ദ്ര സാരി ഷോറൂമിലും കോഫിബീന്‍സ്‌ ഔട്ട്‌ലെറ്റ്‌ പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ ആദ്യമായി വനിതാ വെയിറ്റര്‍മാരെ രംഗത്തിറക്കിയതിന്റെ ക്രെഡിറ്റും േകാഫിബീന്‍സിനു തന്നെ.

Saturday, July 12, 2008



എരിവും പുളിയും ചേര്‍ത്ത്‌ മീന്‍പുളിമഞ്ചി


നല്ല എരിവ്‌, പാകത്തിന്‌ പുളി, നാവിലെവിടെയോ തങ്ങിനില്‍ക്കുന്ന ഒരല്‌പം മധുരം.... ഹോട്ടല്‍ ഫോര്‍ച്യൂണിലെ എക്‌സ്‌ക്ലുസീവ്‌ ഐറ്റമായ മീന്‍പുളിമഞ്ചിയെ ഒറ്റവാചകത്തില്‍ ഇങ്ങനെ നിര്‍വചിക്കാം. എരിവും പുളിയും മധുരവും സമ്മേളിക്കുന്ന ഈ കര്‍ണാടക വിഭവത്തെ ഫോര്‍ച്യൂണിലെത്തിക്കുന്നത്‌ ഷെഫ്‌ േമാഹന്‍ വര്‍മ്മയുടെ കൈപ്പുണ്യമാണ്‌. മംഗലാപുരം ഭാഗത്തെ കടലോരഭാഗങ്ങളില്‍ ആളുകള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട കറിയാണ്‌ മീന്‍പുളിമഞ്ചി. ബാംഗ്‌ളൂരിലെ വിന്‍ഡ്‌സര്‍ മാനര്‍ ഷെറാട്ടണ്‍ േഹാട്ടലില്‍ ജോലി നോക്കുമ്പോഴാണ്‌ വര്‍മ്മ ഇതിന്റെ പാചകവിധി പഠിക്കുന്നത്‌. പിന്നീട്‌ ഫോര്‍ച്യൂണിലെ മുഖ്യഷെഫായി കോഴിക്കോട്ടെത്തിയപ്പോള്‍ ഇവിടെയും അതു പരീക്ഷിച്ചു. ``കഴിച്ചവര്‍ക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു. മുളകും പുളിയും കൂടുതല്‍ ചേര്‍ക്കുന്ന കോഴിക്കോടന്‍ മീന്‍കറിയില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമാണ്‌ മീന്‍പുളിമഞ്ചി. ആ വ്യത്യസ്‌തത തന്നെയാകും ആളുകളെ ആകര്‍ഷിക്കുന്നതും''- വര്‍മ പറയുന്നു.അയക്കൂറയാണ്‌ മീന്‍പുളിമഞ്ചിയുണ്ടാക്കാന്‍ ഉപേയാഗിക്കുന്ന മത്സ്യം. അതിനൊപ്പം ചുവന്ന മുളകും മല്ലിപ്പൊടിയും പുളിയും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത്‌ പാകപ്പെടുത്തുമ്പോള്‍ കറി തയ്യാറാകും. ചപ്പാത്തിക്കും പ്‌ളെയിന്‍ റൈസിനുമൊപ്പം കഴിക്കാന്‍ പറ്റിയ കോമ്പിനേഷനാണ്‌ മീന്‍പുളിമഞ്ചിയെന്ന്‌ വര്‍മ്മ പറയുന്നു. കായംകുളം സ്വദേശിയായ മോഹന്‍ വര്‍മ്മ എറെക്കാലം കര്‍ണാടകയിലും വിശാഖപ്പട്ടണത്തും ജോലി ചെയ്‌തിട്ടുണ്ട്‌. ഇടയ്‌ക്ക്‌ സിംഗപ്പൂരിലും പോയി. കുടുംബം ഇപ്പോഴും വിശാഖപ്പട്ടണത്ത്‌ തന്നെ. പൊതുവേ പുതിയ രുചികള്‍ പരീക്ഷിക്കാന്‍ താത്‌പര്യം കാട്ടാത്തവരാണ്‌ കോഴിക്കോട്ടുകാരെന്ന്‌ വര്‍മ്മ നിരീക്ഷിക്കുന്നു. മലബാര്‍ ചിക്കന്‍ കറി, കോഴി വറുത്തരച്ചത്‌ എന്നീ പാരമ്പര്യ വിഭവങ്ങളാണ്‌ ആളുകള്‍ ചോദിച്ചുവരുന്നത്‌.

Tuesday, July 1, 2008




അറേബ്യന്‍ സ്വാദറിയാന്‍ താജ്‌
ഈന്തപ്പഴത്തിന്റെ നാട്ടിലെ പാരമ്പര്യ രുചികളറിയാന്‍ േകാഴിേക്കാട്ടുകാരെ ക്ഷണിക്കുകയാണ്‌ ഹോട്ടല്‍ താജ്‌ റെസിഡന്‍സി. `അറേബ്യന്‍ ഡിലൈറ്റ്‌സ്‌' എന്ന പേരില്‍ ഹോട്ടലില്‍ ആരംഭിച്ച ഭക്ഷ്യമേള അറേബ്യന്‍ വിഭവങ്ങളുടെ സമൃദ്ധവൈവിധ്യങ്ങള്‍ അവതരിപ്പിക്കുന്നു. അേറബ്യന്‍ ഭക്ഷണമെന്നാല്‍ ഷവര്‍മയും കുബ്ബൂസും മാത്രമെന്നു ധരിച്ചവരുടെ കണ്ണുതള്ളിക്കുന്ന രീതിയില്‍ പൗരാണിക അറബ്‌ പാചകകലയുടെ വിശേഷവൈചിത്രങ്ങള്‍ മുഴുവന്‍ ഭക്ഷ്യമേളയില്‍ വിളമ്പുന്നുണ്ട്‌.മരുഭൂമിയിലൂടെ ആഴ്‌ചകള്‍ നീളുന്ന വ്യാപാരസംഘങ്ങളുടെ യാത്രകളിലുടെയാണ്‌ പാരമ്പര്യ അറബ്‌ ഭക്ഷണശൈലി രൂപംകൊള്ളുന്നത്‌. ഇറാഖ്‌ മുതല്‍ മൊേറാേക്കാ വരെയുള്ള ദേശങ്ങളിലെ വിവിധങ്ങളായ ഭക്ഷ്യോത്‌പന്നങ്ങള്‍ അറബികള്‍ നേഞ്ചേറ്റുവാങ്ങി. തുര്‍ക്കി, ഈജിപ്‌റ്റ്‌, ലബനന്‍.... ഇവയെല്ലാം കൂടി ചേരുമ്പോഴാണ്‌ അറബ്‌ശൈലി പൂര്‍ണത നേടുന്നത്‌. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ അറബ്‌ രുചികള്‍ ഭക്ഷ്യേമളയില്‍ അവതരിപ്പിക്കുകയെന്നത്‌ അതീവശ്രമകരം തന്നെ. അതിനായി വ്യാപകമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി താജ്‌ റെസിഡന്‍സി സെയില്‍സ്‌ മാനേജര്‍ ജാനകി ഗോപാലും എഫ്‌ ആന്‍ഡ്‌ ബി മാനേജര്‍ രാജീവ്‌ ചന്ദ്രനും പറഞ്ഞു. പാചകത്തിനായി സൗദി അറേബ്യയിലെ പ്രമുഖഷെഫും മലയാളിയുമായ യൂസഫ്‌ അലിയെ കൊണ്ടുവന്നു. കോഴിക്കോട്‌ തിരുവമ്പാടി സ്വേദശിയായ യൂസഫ്‌ അറബിക്‌ വിഭവങ്ങളുടെ സ്‌പ്യെഷലിസ്‌റ്റായാണ്‌ അറിയപ്പെടുന്നത്‌. ഭക്ഷ്യവിഭവങ്ങളും മസാലക്കൂട്ടുകളും ഗള്‍ഫില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവിടുത്തെ അറേബ്യന്‍ റസ്‌റ്റോറന്റില്‍ ലഭിക്കുന്ന വിഭവങ്ങളില്‍ പലതും അറബികളുടേതല്ലെന്ന്‌ താജ്‌ എക്‌സിക്യുട്ടീവ്‌ ഷെഫ്‌ പി.കെ. തോമസ്‌ പറഞ്ഞു. ബ്രോസ്‌റ്റഡ്‌ ചിക്കന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലാണ്‌ േബ്രാസ്‌റ്റഡ്‌ രീതിയുടെ ഉത്ഭവം. രുചി കൂട്ടാന്‍ അജിനോേമാട്ടോ തുടങ്ങിയ കൃത്രിമവസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനും അറബികള്‍ എതിരാണ്‌. നിറത്തിനു കുങ്കുമപ്പൂവും പാചകത്തിന്‌ ഒലിവ്‌ എണ്ണയും മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളൂ. അതേ രീതി തന്നെയാണ്‌ ഭക്ഷ്യമേളയിലും തുടരുന്നതെന്ന്‌ തോമസ്‌ പറഞ്ഞു.സാലഡുകളാണ്‌ അറബി തീന്‍മേശയിലെ പ്രധാന ഇനം. വഴുതിനങ്ങയും വെളുത്തുള്ളിയും തൈരും ചേര്‍ത്തുണ്ടാക്കുന്ന മുത്തബല്‍ സാലഡ്‌, പാര്‍സലിന്‍ എന്ന അറബ്‌ പച്ചക്കറിയും തക്കാളിയും ഗോതമ്പ്‌ ധാന്യവും ചേര്‍ത്ത തബൂല, ഫത്തോഷ്‌, ഹുമൂസ്‌ എന്നീ സാലഡുകള്‍ ഭക്ഷ്യമേളയില്‍ ഒരുക്കിയിട്ടുണ്ട്‌. അതിനൊപ്പം കഫ്‌സ ദജാജ്‌, സമക്ക്‌ മക്ക്‌ലി, ദാവൂദ്‌ ബാഷ, ഫത്താഹ്‌ ദാനി എന്നിവ കൂടിയാകുമ്പോള്‍ വയര്‍ നിറയും. നമ്മുടെ ബിരിയാണിയോടു സാമ്യമുള്ള വിഭവമാണ്‌ കഫ്‌സ റൈസ്‌. നെയ്യും വനസ്‌പതിയും കുറവായതിനാല്‍ ബിരിയാണിയേക്കാള്‍ രുചികരം. അമൂര്‍ എന്ന അറബി മത്സ്യമുപയോഗിച്ചുണ്ടാക്കുന്ന സമക്ക്‌ മക്കലിയും ഏറെ ആസ്വാദ്യകരം തന്നെ. രാവും പകലും ഉഷ്‌ണമേഖലയില്‍ കഴിയുന്നതുകൊണ്ടാകാം അറബികള്‍ക്ക്‌ തണുത്ത വിഭവങ്ങളോട്‌ അത്ര താത്‌പര്യം പോരാ. ആവി പറക്കുന്ന ഭക്ഷണത്തിനു ശേഷം കഴിക്കുന്ന മേമ്പൊടി മധുരത്തിനും അല്‌പം ചൂടുവേണമെന്ന്‌ ഇവര്‍ക്ക്‌ നിര്‍ബന്ധം. ഐസ്‌ക്രീമിനും പുഡ്ഡിംഗിനും പകരമായി ബസ്‌ബൂസ, കൊനാഫ, ബറ്റ്‌ലവ എന്നീ ഡെസേര്‍ട്ടുകളും ഭക്ഷ്യമേളയില്‍ ലഭിക്കും. എല്ലാം ചൂടുള്ളവ. എല്ലാറ്റിനു മീതെ ചൂടുസുലൈമാനി കുടി കഴിച്ചാലേ അറബിക്‌ സദ്യ പൂര്‍ണ്ണമാകൂ.വൈകീട്ട്‌ 7.30 മുതല്‍ 11.30 വരെയാണ്‌ താജില്‍ അറേബ്യന്‍ ഭക്ഷ്യമേളയൊരുക്കിയിട്ടുള്ളത്‌. ബുഫേ ശൈലിയില്‍ ഒരാള്‍ക്ക്‌ നാനൂറു രുപയാണ്‌ നിരക്ക്‌. ജൂലൈ ആറിന്‌ മേള സമാപിക്കും.