Saturday, July 12, 2008



എരിവും പുളിയും ചേര്‍ത്ത്‌ മീന്‍പുളിമഞ്ചി


നല്ല എരിവ്‌, പാകത്തിന്‌ പുളി, നാവിലെവിടെയോ തങ്ങിനില്‍ക്കുന്ന ഒരല്‌പം മധുരം.... ഹോട്ടല്‍ ഫോര്‍ച്യൂണിലെ എക്‌സ്‌ക്ലുസീവ്‌ ഐറ്റമായ മീന്‍പുളിമഞ്ചിയെ ഒറ്റവാചകത്തില്‍ ഇങ്ങനെ നിര്‍വചിക്കാം. എരിവും പുളിയും മധുരവും സമ്മേളിക്കുന്ന ഈ കര്‍ണാടക വിഭവത്തെ ഫോര്‍ച്യൂണിലെത്തിക്കുന്നത്‌ ഷെഫ്‌ േമാഹന്‍ വര്‍മ്മയുടെ കൈപ്പുണ്യമാണ്‌. മംഗലാപുരം ഭാഗത്തെ കടലോരഭാഗങ്ങളില്‍ ആളുകള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട കറിയാണ്‌ മീന്‍പുളിമഞ്ചി. ബാംഗ്‌ളൂരിലെ വിന്‍ഡ്‌സര്‍ മാനര്‍ ഷെറാട്ടണ്‍ േഹാട്ടലില്‍ ജോലി നോക്കുമ്പോഴാണ്‌ വര്‍മ്മ ഇതിന്റെ പാചകവിധി പഠിക്കുന്നത്‌. പിന്നീട്‌ ഫോര്‍ച്യൂണിലെ മുഖ്യഷെഫായി കോഴിക്കോട്ടെത്തിയപ്പോള്‍ ഇവിടെയും അതു പരീക്ഷിച്ചു. ``കഴിച്ചവര്‍ക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു. മുളകും പുളിയും കൂടുതല്‍ ചേര്‍ക്കുന്ന കോഴിക്കോടന്‍ മീന്‍കറിയില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമാണ്‌ മീന്‍പുളിമഞ്ചി. ആ വ്യത്യസ്‌തത തന്നെയാകും ആളുകളെ ആകര്‍ഷിക്കുന്നതും''- വര്‍മ പറയുന്നു.അയക്കൂറയാണ്‌ മീന്‍പുളിമഞ്ചിയുണ്ടാക്കാന്‍ ഉപേയാഗിക്കുന്ന മത്സ്യം. അതിനൊപ്പം ചുവന്ന മുളകും മല്ലിപ്പൊടിയും പുളിയും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത്‌ പാകപ്പെടുത്തുമ്പോള്‍ കറി തയ്യാറാകും. ചപ്പാത്തിക്കും പ്‌ളെയിന്‍ റൈസിനുമൊപ്പം കഴിക്കാന്‍ പറ്റിയ കോമ്പിനേഷനാണ്‌ മീന്‍പുളിമഞ്ചിയെന്ന്‌ വര്‍മ്മ പറയുന്നു. കായംകുളം സ്വദേശിയായ മോഹന്‍ വര്‍മ്മ എറെക്കാലം കര്‍ണാടകയിലും വിശാഖപ്പട്ടണത്തും ജോലി ചെയ്‌തിട്ടുണ്ട്‌. ഇടയ്‌ക്ക്‌ സിംഗപ്പൂരിലും പോയി. കുടുംബം ഇപ്പോഴും വിശാഖപ്പട്ടണത്ത്‌ തന്നെ. പൊതുവേ പുതിയ രുചികള്‍ പരീക്ഷിക്കാന്‍ താത്‌പര്യം കാട്ടാത്തവരാണ്‌ കോഴിക്കോട്ടുകാരെന്ന്‌ വര്‍മ്മ നിരീക്ഷിക്കുന്നു. മലബാര്‍ ചിക്കന്‍ കറി, കോഴി വറുത്തരച്ചത്‌ എന്നീ പാരമ്പര്യ വിഭവങ്ങളാണ്‌ ആളുകള്‍ ചോദിച്ചുവരുന്നത്‌.

2 comments:

Foodie@calicut said...

how was this, not bad isnt it??

Bindhu Unny said...

കൊതിയായിട്ട് വയ്യ :-)