Friday, June 26, 2009

oonu kazhikkam

കോഴിക്കോട്ടുകാര്‍ ഊണ്‌ കഴിക്കുന്നതെവിടെനിന്ന്‌?
അതറിയാന്‍ ഭക്ഷണശാലകളിലൂടെ ഉച്ചനേരത്ത്‌ ഒരു ഓട്ടപ്രദക്ഷിണം...


ഇലയിടാം, ഊണ്‍ തയാര്‍
`ഊണ്‍ തയ്യാര്‍'...കണ്ണാടിച്ചുമരിനപ്പുറം ഈ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടാലുടന്‍ തുടങ്ങും നഗരത്തിലെ ഹോട്ടലുകളിലെ തിരക്ക്‌. പതിനഞ്ചുരൂപയുടെ നാടന്‍ ഊണുമുതല്‍ അഞ്ഞൂറു രൂപയുടെ എക്‌സിക്യുട്ടീവ്‌ ലഞ്ച്‌ വരെ വിളമ്പുന്ന നൂറിലേറെ ഭക്ഷണശാലകള്‍ നഗരത്തിലുണ്ട്‌. എല്ലാം ഒന്നിനൊന്നു വ്യത്യസ്‌തരുചികളും പാചകശെലിയിലുമുള്ളത്‌. രണ്ടാം ഗേറ്റ്‌ കടന്ന്‌ അല്‌പം മുന്നോട്ടുനടന്ന്‌ ഇടതുവശത്തെ കുടുസുവഴിയിലേക്ക്‌ കയറിയാല്‍ ഹോട്ടല്‍ കൃഷ്‌ണദാസിലെത്താം. പതിവുകാരല്ലാത്തവര്‍ സ്ഥലം തേടിപ്പിടിക്കാന്‍ തന്നെ കുഴങ്ങും. പന്ത്രണ്ടടിച്ച്‌ അല്‌പം കഴിഞ്ഞാല്‍ കൃഷ്‌ണദാസില്‍ ഇലയിടും. പിന്നെ വൈകീട്ട്‌ നാലുവരെ ഊണിന്റെ ബഹളം. കഴിച്ചുതീരുംമുമ്പേ ആളുകള്‍ സീറ്റുപിടിക്കാന്‍ പുറകില്‍ വന്നുനില്‍ക്കും. ഊണ്‍ മാത്രമേ ഇവിടെയുള്ളൂ. ചായയോ പലഹാരേോ വേണമെന്നുള്ളവര്‍ക്ക്‌ ഹോട്ടലിനുള്ളിലെ `തുരങ്ക'ത്തിലൂടെ തൊട്ടടുത്തുള്ള അശോക ടീഷോപ്പിലെത്താം. രണ്ടും സഹോദരസ്ഥാപനങ്ങള്‍. കൃഷ്‌ണദാസിലെ ഊണു തേടി വര്‍ഷങ്ങളായി മുടങ്ങാതെയെത്തുന്ന പതിവുകാരുണ്ട്‌. തനി നാടന്‍ രീതിയിലുള്ള ചോറും കറികളും, അതു തന്നെ കൃഷ്‌ണദാസിന്റെ പ്രത്യേകത.ഊണു കഴിക്കാന്‍ `അമ്മയുടെ അടുത്തേക്ക്‌' പോകാം എന്നാരെങ്കിലും പറയുന്നതുകേട്ടാല്‍ വീട്ടിലേക്കാണെന്ന്‌ കരുതേണ്ട. പുതിയറയിലെ കാര്‍ത്ത്യായനിഅമ്മ നടത്തുന്ന അമ്മ മെസ്‌ ഹൗസിലേക്കാണെന്നു വേണം മനസിലാക്കാന്‍. 1976 മുതല്‍ ്രപവര്‍ത്തിക്കുന്ന ഭക്ഷണശാലയാണിത്‌. വെന്തവെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുന്ന മത്സ്യമാണ്‌ `അമ്മ'യിലെ ഹൈലെറ്റ്‌. നാക്കിന്റെ സര്‍ക്യൂട്ട്‌ അടിച്ചുപോകുന്നത്ര എരിവുണ്ടാകും. പൊരിച്ച മീനും അതിന്റെ ബൈ പ്രൊഡക്ടായ മസാലയും ചേര്‍ത്തുള്ള ഊണിനായി ദിവസവും നൂറുകണക്കിനു പേര്‍ അമ്മയിലെത്തും. മൂന്നുമണി കഴിയുന്നതോടെ കറികെളല്ലാം തീര്‍ന്നാലും പൊരിച്ച മീനും ചോറും മാത്രം കഴിക്കുന്നവരെ ഇവിടെ കാണാം. മീന്‍ കൊണ്ടുവരുന്ന പ്‌ളേറ്റ്‌ കാലിയായാല്‍ അല്‌പം ചോറ്‌ അതിലിട്ട്‌ കുഴച്ചുണ്ണുന്നു. തൊട്ടടുത്ത റോഡില്‍ ഇതേ പേരില്‍ മറ്റൊരു മെസ്‌ ഹൗസും പ്രവര്‍ത്തിക്കുന്നു. കറികളെല്ലാം അതീവരുചികരം. പൊരിച്ച മത്സ്യത്തിന്‌ എരിവും അധികമില്ല. അതോടെ `എരിവുള്ള' അമ്മ, `എരിവില്ലാത്ത' എന്നീ പേരിട്ട്‌ പതിവുകാര്‍ രണ്ടിനെയും വേര്‍തിരിച്ചു. എരിവുള്ള അമ്മയിലും എരിവില്ലാത്ത അമ്മയിലും മാറിമാറി ഊണു കഴിക്കാനെത്തുന്നവരുമുണ്ട്‌. `അമ്മ' തെളിച്ച വഴിയിലൂടെ നിരവധി മെസ്‌ഹൗസുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടിപ്പോള്‍. ഉച്ചയൂണുമാത്രം ലഭിക്കുന്ന ഇത്തരം മെസ്‌ഹൗസുകളില്‍ മിക്കതും സ്‌ത്രീകള്‍ തന്നെ നടത്തുന്നു. നഗരത്തിനുള്ളിലെ പല വീടുകളുടെയും പുമുഖം `മെസ്‌' ആയി മാറി. മുതലക്കുളം മൈതാനത്തിനു പുറകില്‍ ജാനേഷ്‌കുമാര്‍ നടത്തുന്ന `സ്‌നേഹം മെസ്‌ഹൗസ്‌' തന്നെ നല്ല ഉദാഹരണം. മുന്‍കാല ഫുട്‌ബോള്‍ താരമായ ജാനേഷ്‌ ഓട്ടോ്രൈഡവറായിരുന്നു. വലിയ മെച്ചമില്ലെന്ന്‌ കണ്ട്‌ വീട്ടുമുറ്റത്ത്‌ മെസ്‌ തുടങ്ങി. തരക്കേടില്ലാത്ത കച്ചവടമുണ്ടെന്ന്‌ ജാനേഷ്‌. നത്തല്‍ എന്ന പൊടിമീന്‍ വറുത്തതാണ്‌ സ്‌േനഹത്തിലെ സ്‌പ്യെഷല്‍ ഐറ്റം.ഊണ്‌ വിളമ്പാറില്ലെങ്കിലും ഉച്ചയ്‌ക്ക്‌ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത ചില ഹോട്ടലുകളുണ്ട്‌. ബിരിയാണി തേടിയാണ്‌ ആളുകള്‍ അവിടെ ഇടിച്ചുകയറുന്നത്‌. രണ്ടാം ഗേറ്റിനടുത്തെ ഹോട്ടല്‍ റഹ്‌മത്ത്‌, ബീച്ചിനടുത്തെ ബോംബെ ഹോട്ടല്‍, സെയിന്‍സ്‌ എന്നിവ ബിരിയാണിക്കും നെയ്‌ച്ചോറിനും പേരുകേട്ട കേന്ദ്രങ്ങള്‍. റഹ്‌മത്തിലെ ബീഫ്‌ ബിരിയാണിക്കാണ്‌ ഏറെ പ്രിയം. മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലും മിഠായിത്തെരുവിലെ ടോപ്‌ഫോമിലുമൊക്കെ ഊണിനേക്കാള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നവരാകും അധികം. ചെമ്പിനു മുകളില്‍ കനലും മൈദപ്പശ കൊണ്ടുള്ള ദമ്മുമിട്ട്‌ തയാറാക്കുന്ന തനിനാടന്‍ കോഴിക്കോടന്‍ ബിരിയാണി ഇപ്പോള്‍ കിട്ടാനില്ലെന്ന്‌ ഭക്ഷണപ്രേമികള്‍ക്ക്‌ പരാതിയുണ്ട്‌. തിരക്കു കൂടിയതോടെ പല ഹോട്ടലുകളിലെയും ബിരിയാണിയുടെ തനതുരുചി നഷ്ടപ്പെട്ടെന്നും ഇവര്‍ പരിഭവിക്കുന്നു.പാരമ്പര്യത്തിന്റെ പെരുമ അവകാശപ്പെടാനുള്ള ഹോട്ടല്‍ അളകാപുരി, ശാസ്‌താപുരി, കോമളഭവന്‍, പാരഗണ്‍ എന്നിവിടങ്ങളില്ലൊം ധാരാളം പേര്‍ കുടുംബസമേതം ഊണു കഴിക്കാനെത്തുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്‌ പാരഗണ്‍. പോഷ്‌ സൗകര്യങ്ങളും അല്‌പം ഉയര്‍ന്ന നിരക്കുമുള്ള ന്യൂ ജനറേഷന്‍ റസ്‌റ്റോറന്റുകളിലും ഉച്ചയ്‌ക്ക്‌ വന്‍ തിരക്കുതന്നെ. കണ്ടംകുളത്തെ ഹോട്ടല്‍ മെയ്‌ഫ്‌ളവര്‍, മിനിബൈപ്പാസ്‌ റോഡിലെ നാടന്‍ കിച്ചണ്‍, എരഞ്ഞിപ്പാലം ജങ്‌ഷനിലെ കേരള കറിഹൗസ്‌, നടക്കാവിലെ സല്‍ക്കാര എന്നിവയൊക്കെ ഇതില്‍പെടും. ഊണും ഒരു ഫിഷ്‌ഫ്രൈയും കഴിച്ചാല്‍ നൂറുരൂപയാകുമെങ്കിലും കമ്പനി എക്‌സിക്യൂട്ടീവുകളും കോളേജ്‌ വിദ്യാര്‍ഥികളുമടങ്ങുന്ന ചെറുപ്പക്കാര്‍ ഇഷ്ടംപോലെ ഈ ഹോട്ടലുകളിലെത്തുന്നു. ഒരു നേരത്തെ ഊണിന്‌ നൂറു രൂപയോ എന്നാശ്ചര്യപ്പെടുന്നവര്‍ ഹോട്ടല്‍ ഗേറ്റ്‌വേയില്‍ ഉച്ചയ്‌ക്ക്‌ പോയിനോക്കണം. നാലാം ഗേറ്റിനടുത്തെ ഹോട്ടല്‍ താജ്‌ ആണ്‌ മാന്ദ്യകാലത്ത്‌ ഗേറ്റ്‌വേ ആയിമാറിയത്‌. രണ്ടു നോണ്‍വെജ്‌ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന കേരള മീല്‍സിന്‌ നാനൂറ്റമ്പതു രൂപയും നികുതിയുമാണ്‌ ഗേറ്റ്‌വേയിലെ നിരക്ക്‌. ഈ തുക നല്‍കി താജില്‍ ഉച്ചയൂണു കഴിക്കാന്‍ നിരധി പേരെത്താറുണ്ടെന്ന്‌ എക്‌സിക്യുട്ടീവ്‌ ഷെഫ്‌ പി.കെ. തോമസ്‌ പറയുന്നു. ഇവരില്‍ പത്തുപേരെങ്കിലും ഹോട്ടലിലെ പതിവുകാരാണെന്നുമറിയുക. ഇഷ്ടമുള്ള ഭക്ഷണം വയറുനിറച്ചു കഴിക്കാന്‍ അവസരമൊരുക്കുന്ന ബുഫെ ലഞ്ചിനും ആരാധകരേറെ. മാവൂര്‍റോഡിലെ ഹോട്ടല്‍ കാലിക്കറ്റ്‌ ടവറാണ്‌ ഈ രംഗത്തെ ജനപ്രിയതാരം. തൊണ്ണൂറ്റഞ്ച്‌ രൂപ ചെലവാക്കി ബുഫെ കഴിക്കാന്‍ എന്നൂമൊരു ചെറുപൂരത്തിന്റെ തിരക്കുണ്ടാകും ഹോട്ടലിലെ മാസ്‌ റസ്‌റ്റോറന്റില്‍. ത്രീകോഴ്‌സ്‌ മീല്‍സിന്റെ ചിട്ടവട്ടങ്ങളൊന്നും നോക്കാതെ എല്ലാം വാരിവലിച്ചു കഴിക്കുന്നവരാണ്‌ വരുന്നവരിലേറെയും. വിശദമായി ഊണുകഴിച്ച ശേഷം സൂപ്പുകുടിക്കുന്നവരെയും ആദ്യംതന്നെ ഐസ്‌ക്രീമും പായസവും കഴിക്കുന്നവരെയും ഇവിടെ കാണാം. നഗരത്തിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലെയും യാത്രയയപ്പ്‌, പ്രമോഷന്‍ പാര്‍ട്ടികള്‍ നടക്കുന്നത്‌ കാലിക്കറ്റ്‌ ടവറിലാണ്‌. പെട്ടെന്ന്‌ ഭക്ഷണം കഴിച്ച്‌ ഓഫീസില്‍ പോയി വിശ്രമിക്കാം എന്നതാകും സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്‌. ഓര്‍ഡര്‍ ചെയ്‌തു കാത്തിരുന്ന്‌ മുഷിയേണ്ടല്ലോ. 1994ല്‍ മുപ്പതുരൂപ നിരക്കില്‍ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ബുഫെ ആരംഭിച്ചതെന്ന്‌ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ടി. ശിവകുമാര്‍. ഇത്രവര്‍ഷം സ്ഥിരമായി ബുഫെ നടത്തുന്ന മറ്റൊരു ഹോട്ടലും നഗരത്തിലില്ല. ``മറ്റിടങ്ങളിലെ പോലെ എല്ലാം രുചിച്ചുനോക്കി പോകുന്നവരല്ല കോഴിക്കോട്ടുകാര്‍. ഇഷ്ടപ്പെട്ട ഭക്ഷണം വയറുനിറച്ചു കഴിക്കുന്നവരാണ്‌. അതുകൊണ്ടു തന്നെ വലിയ ലാഭമൊന്നും ഇതിലില്ല. കൂടുതല്‍ പേരെ ഹോട്ടലിലെത്തിക്കാനുള്ള പബ്‌ളിക്‌ റിേലഷന്‍സ്‌ പ്രവര്‍ത്തനമായാണ്‌ ബുഫെ നടത്തുന്നത്‌''- ശിവകുമാര്‍ പറയുന്നു. മാവൂര്‍ റോഡിലെ അസ്‌മ ടവര്‍, മുതലക്കുളത്തെ മലബാര്‍ പാലസ്‌, എം.എം. അലി റോഡിലെ മലബാര്‍ ഗേറ്റ്‌ എന്നിവിടങ്ങളിലും ചില സീസണുകളില്‍ ബുഫെ സംഘടിപ്പിക്കാറുണ്ട്‌.ശുദ്ധസസ്യാഹാരികള്‍ മാവൂര്‍ റോഡിലെ സോപാനം, ദക്ഷിണ്‍ ദി വെജ്‌, രുചിഭവന്‍, കണ്ടംകുളത്തെ വിനായക, ജയ, മിഠായിത്തെരുവിലെ ആര്യഭവന്‍, ഷണ്‍മുഖ എന്നിവിടങ്ങളിലാകും ഉച്ചയ്‌ക്ക്‌ ചേക്കേറുക. തമിഴ്‌ഭക്ഷണപ്രേമികള്‍ക്ക്‌ കോര്‍ട്ട്‌ റോഡിലെ വസന്തഭവനിലോ പാളയം ജങ്‌ഷനിലെ വസന്തവിഹാറിലോ പഴയ കോര്‍പറേഷന്‍ ഓഫീസിനു മുന്നിലെ വെങ്കിടേശ്വരയിലോ ടോക്കണെടുക്കാം. ഉത്തരേന്ത്യന്‍മട്ടിലുള്ള ഉച്ചയൂണ്‌ വേണ്ടവര്‍ക്ക്‌ പാളയം ബസ്‌ സ്‌റ്‌ാന്‍ഡിനടുത്തെ രാജസ്ഥാന്‍ ഭോജനാലയയില്‍ കയറാം. ചെറൂട്ടിറോഡില്‍ ഗാന്ധിഗൃഹത്തിനുള്ളിലെ ഹോട്ടല്‍ അര്‍ച്ചന, മാവൂര്‍റോഡിലെയും ആരാധന ബില്‍ഡിങ്ങിലെയും കോഫിഹൗസുകള്‍ എന്നിവിടങ്ങളിലും സസ്യാഹാരം തേടി നിരവധി പേരെത്തുന്നു. `ഉൗണ്‍ തീര്‍ന്നു' എന്ന ബോര്‍ഡില്ലാത്ത ഒരു ഹോട്ടലുണ്ട്‌ നഗരാതിര്‍ത്തിയില്‍. ചെലവൂര്‍ ബസാറിനടുത്തെ ഹോട്ടല്‍ ഗോപിക. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയ്‌ക്ക്‌ തുടങ്ങുന്ന ഊണ്‍ വിളമ്പല്‍ രാത്രി ഒമ്പതിന്‌ കട അടയ്‌ക്കുന്നതുവരെ തുടരും. അതുകൊണ്ടുതന്നെ പനയോല കൊണ്ട്‌ തീര്‍ത്ത കൊച്ചുഹോട്ടലില്‍ എപ്പോഴും തിരക്കാണ്‌. വയനാട്‌ േറാഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുടുംബങ്ങളും വലിയങ്ങാടിയില്‍ നിന്ന്‌ സാധനങ്ങളുമായി വരുന്ന ലോറിക്കാരുമാണ്‌ ഹോട്ടലിലെ പതിവു കസ്‌റ്റമേഴ്‌സ്‌. `അങ്ങാടിയില്‍ തിരക്കാണെങ്കില്‍ ലോറിക്കാരും വൈകും. ഇവിടെ ഊണുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചുവരുന്നവരെ മടക്കിഅയക്കാന്‍ പാടില്ലല്ലോ. ഉച്ചകഴിഞ്ഞാലൂം ചോറുണ്ടാക്കിക്കൊണ്ടേയിരിക്കും'- ഹോട്ടലുടമ ഷാജി പറയുന്നു. വൈകുന്നേരം അഞ്ചുമണിക്കും ആറുമണിക്കുമൊക്കെ ആവി പറക്കുന്ന ചോറും കറികളും കഴിക്കുന്നവരെ ഗോപികയില്‍ കാണാം. തിരഞ്ഞെടുപ്പിന്റെ വൈിധ്യമാണ്‌ കോഴിക്കോട്ടെ ഉച്ചയൂണിന്റെ പ്രത്യേകതയെന്നു നിരീക്ഷിക്കുന്നു ഹോട്ടല്‍ അസ്‌മ ടവര്‍ ജനറല്‍ മാനേജര്‍ വി.വേണുഗോപാല്‍. ``മറ്റു നഗരങ്ങളില്‍ വന്‍ ഹോട്ടലുകളും തട്ടുകടകളും മാത്രമാണ്‌ കാര്യമായുണ്ടാവുക. ഇടത്തരക്കാര്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ എറെയുണ്ടാകില്ല. ഇവിടെ നേരെ തിരിച്ചാണ്‌. കുറഞ്ഞ ചെലവില്‍ നല്ല ഊണ്‌ വൃത്തിയോടെ വിളമ്പുന്ന നൂറുകണക്കിന്‌ േഹാട്ടലുകളുണ്ട്‌. അല്‌പം വില കൂടിയ ഉച്ചഭക്ഷണം കഴിക്കാനും എല്ലാതരം ആളുകളുമെത്തുന്നു. ഭക്ഷണപ്രേമികള്‍ക്ക്‌ ഇത്രയധികം സാധ്യതകള്‍ വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു സ്ഥലമുണ്ടാകില്ല''- വേണുഗോപാല്‍ പറയുന്നു. വേണുവിന്റെ അഭിപ്രായം ശരിയോ എന്ന്‌ പരീക്ഷിക്കാന്‍ ഉച്ചയ്‌ക്ക്‌ നഗരത്തിലേക്കിറങ്ങുക മാത്രമാണ്‌ പോംവഴി.

2 comments:

Foodie@calicut said...

oonu kazhikande??

OAB/ഒഎബി said...

ഈ കോയിക്കോട്ടേര് എവടെ ചെന്നാലും തീറ്റന്റേം കുടിന്റേം കഥ മാത്രമേയുള്ളു ന്റെ കോയാ...
:):)